ഉച്ചത്തില്‍ പാട്ടു വെച്ചതിലെ തര്‍ക്കം; യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി

WEB DESK

ലന്ധര്‍: ഉച്ചത്തില്‍ പാട്ടു വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബില്‍ യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി.

പ്രദീപ് സിങ് എന്ന 24 - കാരനാണ് കൊലപ്പെടുത്തിയത്. കനേഡിയന്‍ പൗരത്വമുള്ള ഇയാള്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായിരുന്നു.

തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കൊലപാതകം നടന്നത്. ഒരുകൂട്ടം ആളുകള്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് പ്രദീപ് സിങ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ  തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ക്രൂര മര്‍ദനത്തിനിരയാകുകയും ചെയ്യുകയായിരുന്നു.

വിവരം ലഭിച്ച്‌ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവാവ്  മാരകമായി പരിക്കേറ്റ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. മര്‍ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.