'ഞാന്‍ മരിച്ചുപോയാൽ എന്റെ ബോഡി കുഴിച്ചിടരുത്, ദഹിപ്പിക്കണം'- തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷീല

WEB DESK

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ പഴയകാല നടി ഷീല കുറച്ചു വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി ഇപ്പോൾ.ഷീലയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ഷീല പറയുന്നത് ഇങ്ങനെയാണ്,

'സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ശ്വാസം പോലെയാണ്. കൊല്ലത്തില്‍ ഒരു പടമോ രണ്ട് കൊല്ലത്തില്‍ ഒരു പടം അഭിനയിച്ചാലോ മതി. ഏത് തൊഴിലായാലും നമ്മള്‍ റിട്ടേര്‍‍ഡ് ആവാന്‍ പാടില്ല. റിട്ടേര്‍ഡായാല്‍‌ നമ്മള്‍ ചത്തു. മരണം വരേക്കും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടേയിരിക്കണം . ഒരുപാട് പടത്തില്‍ അഭിനയിച്ച്‌ എനിക്ക് മതിയായി. പടം നിര്‍ത്തിയിട്ട് പോവാന്‍ തോന്നി. കാരണം ആവശ്യത്തിന് കാശ് കിട്ടി. ഇനിയും കുറേക്കാലും ജീവിക്കാനുള്ള കാശ് കിട്ടിയപ്പോള്‍ പടം മതിയാക്കാമെന്നു കരുതി. അപ്പോള്‍ എന്തുകൊണ്ട് ഒരു പടം ഡയറക്‌ട് ചെയ്താലോ എന്നുള്ള കാര്യം. അക്കാലത്ത് മൂന്ന് സിനിമകള്‍ ഡയറക്‌ട് ചെയ്തു. പക്ഷെ ഡയറക്ഷന്‍ എനിക്ക് പാടാണ്.

 ഈയിടെ അനുരാഗം എന്ന പടത്തില്‍ അഭിനയിച്ചു. ആ പടത്തില്‍ ജോണി ആന്റണിയുടെ കൂടെ ബൈക്കില്‍ പോവുന്ന സീനുണ്ട്. റിഹേഴ്സലിലെല്ലാം വേറൊരാളാണ് പോയിക്കൊണ്ടിരുന്നത്. ടേക്കായപ്പോള്‍ ഞാന്‍ തന്നെ പോയി. പെട്ടെന്ന് ബാലന്‍സ് തെറ്റി അങ്ങനേ പോയി ഒരു കല്ലിലിടിക്കുകയായിരുന്നു.ഞാന്‍ ചാടി താഴെ പോയി. ചെളിവെള്ളത്തില്‍ വീണത് കാരണം അധികം പരിക്ക് പറ്റിയില്ല. വേദനയുണ്ടായിരുന്നു. പക്ഷെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഷൂട്ടിംഗില്‍ പങ്കെടുത്തു. എന്റെ ലാസ്റ്റ് ഡേ ഷൂട്ടിംഗാണ്. വലിയൊരു കേക്കൊക്കെ കട്ട് ചെയ്തു. എനിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു . ഷൂട്ട് കഴി‍ഞ്ഞ് ചെന്നെെയില്‍ പോയി ഡോക്ടറെ കണ്ടു. എക്സ്റേ എടുത്തപ്പോള്‍ എല്ല് പൊട്ടിയിരിക്കുകയാണ് അകത്ത്. ഉടനെ മേജര്‍ സര്‍ജറി ചെയ്തു. പത്ത് ദിവസത്തോളം ആശുപത്രികിടക്കയിൽ . അത് കഴിഞ്ഞിട്ട് നാല് മാസമായി ഇപ്പോഴും വേദനയുമായാണ് കഴിയുന്നത്.

ഇനിയൊരു ജന്‍മം എനിക്ക് വേണ്ട. ആശകള്‍ തീര്‍ക്കാതെ പോവുന്നവരാണ് വീണ്ടും ജന്‍മമെടുക്കുന്നത് എന്നാണ് എന്റെ ആവശ്യം. എന്റെ എല്ലാ അശകളും തീര്‍ന്നു. ദൈവം എനിക്ക് എല്ലാം തന്നു. ഞാൻ എല്ലാംകൊണ്ടും തൃപ്തയാണ്. ഞാന്‍ എന്റെ വില്‍ എഴുതി വെച്ചിട്ടുണ്ട്. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വില്‍പത്രം വേണ്ട കാര്യമില്ല. കാരണം ഒറ്റ മോനല്ലേ. പക്ഷെ അവസാന ആഗ്രഹം എഴുതിയിട്ടുണ്ട്' 'ഞാന്‍ മരിച്ചാല്‍ എന്നെ ദഹിപ്പിക്കണം. ഞങ്ങളുടെ വിശ്വാസ പ്രകാരം കുഴിച്ചിടുകയേ ഉള്ളൂ. പക്ഷെ എന്നെ ദഹിപ്പിക്കണം. ആ ചാമ്പൽ കൊണ്ട് വന്ന് ഭാരതപ്പുഴയില്‍ ഒഴുക്കണം. അതാണ് എന്റെ അവസാനത്തെ ആഗ്രഹം. ഒരുപക്ഷെ അത് ചെയ്തില്ലെങ്കില്‍ ഇനിയൊരു ജന്‍മം വീണ്ടും വരും. ഞാന്‍ പറയും എടാ ചെയ്തേക്കണം കേട്ടോയെന്ന്, ഷീലയുടെ വാക്കുകൾ ഇങ്ങനെ പോകുന്നു.