വിവാഹ വാര്‍ഷികം മറന്നു പോയി; യുവാവിനെ ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് പഞ്ഞിക്കിട്ടു, യുവാവിന്റെ വാഹനത്തിനും വീടിന്റെ ജനാലയ്ക്കും കേടുപാടുകൾ വരുത്തി

News Desk
വിവാഹ വാര്‍ഷികം മറന്നു പോയി; യുവാവിനെ ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് പഞ്ഞിക്കിട്ടു, യുവാവിന്റെ വാഹനത്തിനും വീടിന്റെ ജനാലയ്ക്കും കേടുപാടുകൾ വരുത്തി, ചില വിശേഷ ദിവസങ്ങൾ,പ്രിയപ്പെട്ടവരുടെ പിറന്നാളുകള്‍, സ്വന്തം വിവാഹ വാര്‍ഷികം എന്നിവയെല്ലാം മറന്നു പോകുന്നവര്‍ ഉണ്ട്. ചിലര്‍ക്ക് ഇതെല്ലാം ഓര്‍മ്മിച്ച്‌ വയ്ക്കാനുള്ള കഴിവുണ്ടാകണം എന്നുമില്ല. ചിലപ്പോള്‍ പിറന്നാള്‍ ആശംസിക്കാത്തതിന്റെ പേരില്‍, വിവാഹ വാര്‍ഷികം ആശംസിക്കാത്തതിന്റെ പേരില്‍ ആളുകള്‍ പരിഭവിക്കാറും പിണങ്ങാറും ഒക്കെ ഉള്ളതുമാണ്. എന്നാല്‍, മുംബൈയില്‍ ഒരു യുവാവിനു വിവാഹ വാര്‍ഷികം മറന്നു പോയതിന്റെ പേരില്‍ സ്വന്തം ഭാര്യയുടെയും കുടുംബത്തിൽ നിന്നും ആക്രമം നേരിടേണ്ടി വന്നു. ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്നാണ് യുവാവിനെ അക്രമിച്ചത് എന്നാണ് പരാതി. ഫെബ്രുവരി 18 -നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാര്‍ഷികം. എന്നാല്‍, ഭര്‍ത്താവ് അത് മറന്നു പോയി. ഇതേ തുടര്‍ന്ന് 27 -കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. ഘട്കോപ്പറിലായിരുന്നു സംഭവം നടന്നത്. സംഭവം നടന്നത് ഇങ്ങനെയാണ്. ഭര്‍ത്താവ് ഭാര്യയെ വിവാഹവാര്‍ഷികം ആശംസിക്കാന്‍ മറന്നു. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തില്‍ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭര്‍ത്താവിനോട് അയാളുടെ കൂടെ ജീവിക്കാന്‍ തനിക്കിനി താല്പര്യമില്ല എന്നും പറഞ്ഞു. യുവതി വിളിച്ച്‌ പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും യുവാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. പിന്നാലെ, ഭാര്യയും സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിന്റെ അമ്മയേയും മര്‍ദ്ദിച്ചു. ഇതുകൊണ്ടും ഭാര്യവീട്ടുകാര്‍ നിര്‍ത്തിയില്ല, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും അടിച്ചു തകർത്തുവത്രേ. 32 വയസുള്ള വിശാല്‍ നാംഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാര്‍ മര്‍ദ്ദിച്ചത്. ഒരു കൊറിയര്‍ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാല്‍. ഭാര്യ കല്‍പന ഒരു ഫുഡ് ഔട്ട്‍ലെറ്റിലാണ് ജോലി ചെയ്യുന്നത്. 2018 -ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗന്‍വാഡിയിലാണ് ഇരുവരുടെയും താമസം. നാംഗ്രേ പറയുന്നത് അനുസരിച്ച്‌ 18 -നാണ് ഈ സംഭവമെല്ലാം ഉണ്ടായത്. ആദ്യം പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞ് ചര്‍ച്ച നടന്നു എങ്കിലും അതിനിടയില്‍ വീണ്ടും കല്‍പന വിശാലിന്റെ അമ്മയെ തല്ലി എന്നും പരാതിയില്‍ പറയുന്നുണ്ട് . സംഭവത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഏതായാലും യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.