രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു തുടങ്ങി . ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനുകുമാർ, സരിത നൽകിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് . പരാതിക്കാരിക്കു മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന),എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നാണ് സരിത പറയുന്നത്. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ, ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല.
2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ച് വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസ്സിലാക്കിയതെന്നും സരിത പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയത് . വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. വിനുകുമാറിന്റെ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. വിനുകുമാറിനു പുറമേ മറ്റു ചിലർക്കു കൂടി ഇതിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നതായാണ് സരിത പറയുന്നത്. സാമ്പത്തിക ലക്ഷ്യത്തോടെയാണ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും അവർ മൊഴി നൽകിയിട്ടുണ്ട്