ഇന്ത്യ ; ആണവ പോര്‍മുനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു,

News Desk
ഇന്ത്യ ; ആണവ പോര്‍മുനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു, ന്യൂഡല്‍ഹി: ആഗോള തലത്തിലെ ചേരിതിരിവുകളേയും യുദ്ധ സാഹചര്യങ്ങളേയും കണക്കിലെടുത്ത് ഇന്ത്യയും സര്‍വ്വസജ്ജമാകാനൊരുങ്ങുന്നു. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും കടന്ന് പസഫിക്കിലും ചിറകുവിരിച്ചിരിക്കുന്ന ഇന്ത്യന്‍ പ്രതിരോധ രംഗമാണ് നിലവിൽ കാലോചിതമായി ആണവ കരുത്തും വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ആണവ ശേഷിയുള്ള മിസൈലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. സ്വന്തം പ്രതിരോധം ഉറപ്പുവരുത്താന്‍ ഇനി ഒരു ഒത്തുതീര്‍പ്പുകള്‍ക്കുമില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ പുതിയ തീരുമാനങ്ങൾ. ഇന്ത്യക്കെതിരെ മിസൈല്‍ പ്രതിരോധം തീര്‍ത്തിരിക്കുന്ന ചൈനയുടേയും പാകിസ്താന്റേയും എല്ലാ നീക്കങ്ങളിലും ഇനി ഇന്ത്യയുടെ നയം കടുത്തതായിരിക്കും . സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യ പ്രതിരോധ രംഗം ശക്തമാക്കുന്നതില്‍ ഇനി വൈകിക്കില്ലെന്ന നിലപാടുമായി വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. നിലവില്‍ 160 ആണവ മിസൈലുകളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ എണ്ണം ഇന്ത്യയുടെ അതിര്‍ത്തികളിലെ ഭീഷണി പ്രദേശങ്ങളുടേയും സമുദ്രസുരക്ഷയുടേയും വ്യാപ്തിക്കനുസരിച്ച്‌ വികസിപ്പിക്കുന്നതായിരിക്കും. ഉപഭൂഖണ്ഡത്തില്‍ ചൈനയാണ് ആണവ കാര്യത്തില്‍ ഇപ്പോൾ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ തെറ്റിച്ചിരിക്കുന്ന ഒരു രാജ്യം. 300 പുതിയ ആണവ മിസൈലുകളാണ് ചൈനയുടെ കൈവശമുള്ളത്. 350 മിസൈല്‍ വിക്ഷേപണികള്‍ നിലവില്‍ ചൈനയ്‌ക്കുണ്ട്. പാകിസ്താന്റെ കൈവശം ചൈന നല്‍കിയതടക്കം 165 എണ്ണമാണുള്ളത്. ആഗോള തലത്തില്‍ 9 രാജ്യങ്ങളാണ് ആണവ മിസൈലുകളുള്ള ഇപ്പോഴത്തെ സൈനിക ശക്തികള്‍. അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍, ഇസ്രയേല്‍, വടക്കന്‍ കൊറിയ എന്നിവരാണ് ആണവ പോര്‍മുനകളുമായി രംഗത്തുള്ള രാജ്യങ്ങൾ.