ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഇന്നുമുതല്‍
June 14, 2022
ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ഇന്നുമുതല്‍; നിരക്കുകൾ ഇരട്ടിയോളം,
കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിന്‍ ചൊവ്വാഴ്ച കോയമ്പത്തൂരിൽ നിന്നും സര്‍വീസ് ആരംഭിക്കും.
സ്ലീപ്പര്‍ ടിക്കറ്റിലടക്കം ഇരട്ടിയോളമാണ് നിലവിലെ ചാര്‍ജ്. കോയമ്പത്തൂർ –സായ്നഗര്‍ ഷിര്‍ദി റൂട്ടിലാണ് (1458 കിലോമീറ്റര്‍) സര്‍വീസ്.
ഈ റൂട്ടിലെ മറ്റ് ട്രെയിനുകളില്‍ 1280 രൂപയാണ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക്. സ്വകാര്യ ട്രെയിനില്‍ 2500 ഉം . തേര്‍ഡ് എസി നിരക്ക് 5000 രൂപയും (മറ്റ് ട്രെയിനുകളില്‍ 3360) സെക്കന്‍ഡ് എസി ടിക്കറ്റിന് 7000രൂപ (4820)യും ഫസ്റ്റ് എസിക്ക് 10,000 (8190) രൂപയുമാണ് നിരക്ക്. കോയമ്പത്തൂർ നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് ചൊവ്വ വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 7.25ന് ഷിര്‍ദിയില്‍ എത്തും.
ഇന്ത്യന്‍ റെയില്‍വേയുടെ ‘ഭാരത് ഗൗരവ് ട്രെയിന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വകാര്യ സര്‍വീസ് ആരംഭിക്കുന്നത്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് യാത്ര. ട്രെയിന്‍ നിരക്ക് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കൂട്ടാമെന്നുള്ളതാണ് ഒരു ബുദ്ധിമുട്ട്.
സ്വകാര്യ ട്രെയിന്‍ ഓടിക്കാനുള്ള തീരുമാനത്തിനെതിരെ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയനും (സിഐടിയു) ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനും ചൊവ്വാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടത്തും. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മാനേജരുടെ ഓഫീസിനുമുന്നില്‍ പകല്‍ 12.30നാണ് പ്രതിഷേധം സംഘടിപ്പിക്കുക