സ്ത്രീകൾ വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല : ഹൈക്കോടതി
June 11, 2022
സ്ത്രീകൾ വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി,
മുംബൈ: വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.
ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പോലും തീരുമാനമെടുക്കേണ്ടത് സ്ത്രീ തന്നെയാണ്, ജോലി ചെയ്യണോ വീട്ടില്‍ ഇരിക്കണോ എന്നതും ഇതിൽ പെടും. ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെ നിരീക്ഷിച്ചു.
വേര്‍പിരിഞ്ഞ ഭാര്യയ്ക്കു ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. കുടുംബത്തെ സ്ത്രീകള്‍ സാമ്പത്തികമായി പിന്തുണയ്ക്കുക എന്നതിനെ സമൂഹം ഇപ്പോഴും പൂര്‍ണമായി സ്വീകരിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജോലി ചെയ്യണോ എന്നത് സ്ത്രീക്കു തീരുമാനിക്കാവുന്ന കാര്യവുമാണ്. അവളെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല. ബിരുദം നേടി എന്നതുകൊണ്ടു മാത്രം വീട്ടിലിരിക്കരുത് എന്നു പറയാനാവില്ല- കോടതി അഭിപ്രായപ്പെട്ടു.
''ഞാന്‍ ഇപ്പോള്‍ കോടതിയിലെ ജഡ്ജിയാണ്. നാളെ ഒരുപക്ഷേ വീട്ടില്‍ ഇരിക്കും. ജഡ്ജിയായിരിക്കാന്‍ യോഗ്യയായ ഒരാള്‍ വീട്ടില്‍ ഇരിക്കാന്‍ പാടില്ല എന്ന് അപ്പോള്‍ പറയുമോ? ''- കോടതി തന്നെ ചോദിച്ചു.
വേര്‍പിരിഞ്ഞ ഭാര്യ ബിരുദധാരിയാണെന്നും ജോലി ചെയ്തു ജീവിക്കാനുള്ള യോഗ്യതയുണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധി പുനപ്പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യവും.