വിവാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ പുതിയ സര്‍ക്കാര്‍

News Desk
വിവാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി പുതിയ സര്‍ക്കാര്‍, രാത്രി 8.30 കഴിഞ്ഞുള്ള വിവാഹങ്ങള്‍ നിരോധിച്ച്‌ പാകിസ്ഥാന്‍, ഇസ്ലാമാബാദ് : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ പണപ്പെരുപ്പവും, ഊര്‍ജ്ജ ക്ഷാമവും വലിയ തോതിൽ വെല്ലുവിളി ഉയര്‍ത്തുന്നു. എണ്ണവിലയിലടക്കം വന്‍ വര്‍ദ്ധന വരുത്തിയ പാക് സര്‍ക്കാര്‍ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ പുതിയ കടുത്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. റഷ്യ യുക്രെയിന്‍ യുദ്ധത്തിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉണ്ടായ ഊര്‍ജ്ജ ക്ഷാമമാണ് പാകിസ്ഥാനെയും വലിയ രീതിയിൽ ബാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തിന് പുറത്ത് നിന്നും വലിയ അളവില്‍ കല്‍ക്കരിയടക്കം ഇറക്കുമതി ചെയ്യുവാനും ഇപ്പോൾ കഴിയുന്നുമില്ല. ഊര്‍ജ്ജ ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ലോഡ്‌ഷെഡിംഗും ഇപ്പോൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘനാളായി വൈദ്യുതി മുടക്കം രാജ്യത്ത് പതിവാണ്. ഇപ്പോള്‍ ഇത് 12 മണിക്കൂര്‍ വരെ നീട്ടിയത് തൊഴിലാളികളടക്കം വലിയൊരു വിഭാഗത്തെ നല്ല രീതിയിൽ ബാധിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും 12 മണിക്കൂര്‍ വരെ പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 22,000 മെഗാവാട്ടും ഉപഭോഗം 26,000 മെഗാവാട്ടും ആണ്. എന്നാല്‍ ഇപ്പോള്‍ ശരാശരി 7,800 മെഗാവാട്ടിന്റെ കുറവാണുള്ളതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേതുടര്‍ന്ന് കറാച്ചിയില്‍ 15 മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങി, ലാഹോറില്‍ നിന്ന് 12 മണിക്കൂര്‍ വൈദ്യുതിക്കു തടസമുണ്ടാകുന്നുണ്ട്. രാജ്യത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ നിരവധി കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പൊതുജനങ്ങള്‍ക്കായി നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താന്‍ സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോമും പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ രാത്രികാലത്ത് വിവാഹ ചടങ്ങുകള്‍ നിരോധിച്ചിട്ടുമുണ്ട് . രാത്രി 8.30 കഴിഞ്ഞുള്ള വിവാഹങ്ങള്‍ അനുവദിക്കില്ല. എയര്‍കണ്ടീഷണറുകളുടെ ഉപയോഗവും രാജ്യത്ത് നിയന്ത്രിച്ചു. റോഡുകളിലെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന സമയവും വലിയ രീതിയിൽ കുറച്ചിട്ടുണ്ട്.
Tags