വളര്‍ത്തു നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ കടിപ്പിച്ചു, ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്
May 02, 2022
വളര്‍ത്തു നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ കടിപ്പിച്ച അനധികൃത മദ്യ വില്പനക്കാരനും സഹായികള്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കാസര്‍കോട്: മദ്യ വില്പന അനധികൃതമായി നടത്തുന്ന വിവരമറിഞ്ഞ് പരിശോധനയ്ക്ക് എത്തിയ കാസര്‍ഗോഡ് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കാസര്‍ഗോഡ് എക്സൈസ് റേഞ്ച് ഓഫീസര്‍ എം കെ ബാബു കുമാറിന്റെ പരാതിയിലാണ് മേൽ നടപടി.
കാസര്‍കോട് എക്സൈസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരായ ഇ.കെ ബിജോയ്, കെ.എം പ്രദീപ് എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് വളര്‍ത്തു പട്ടിയെ ഉപയോഗിച്ച് ആക്രമിക്കുകയും കല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പ്രതികൾ ചെയ്തത്.
കളനാട് കൈനോത്തെ ഉദയന്‍, അജിത്ത് ഡി.കെ, ഉദയന്റെ ഭാര്യ സജിത, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഇതില്‍ അജിത്തിനെയും ഒരു സ്ത്രീയെയെയും മേല്പറമ്പ് സി ഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദയന്‍ ഒളിവിലാണ്.
ഞായറാഴ്ച വൈകിട്ട് ഉദയന്റെ വീടിനു മുന്നില്‍ വച്ച് ഇരുചക്രവാഹനത്തില്‍ മദ്യം വില്പന നടത്തുകയാണെന്ന് വിവരം ലഭിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയത് വാഹനം പരിശോധിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും വീട്ടിലെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കുകയും അജിത്ത് കല്ല് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചതായും എക്സൈസ് ഉദ്യോഗസ്ഥര്‍ മേല്പറമ്പ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു