ക്ഷേത്രത്തിനുള്ളില്‍ കയറിയ കള്ളന്‍ കൊണ്ടുപോയത് ഗണപതി ഹോമത്തിന് സൂക്ഷിച്ച ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍

News Desk
കയറ് കെട്ടി ക്ഷേത്രത്തിനുള്ളില്‍ മോഷണത്തിനിറങ്ങിയ കള്ളന്‍ കൊണ്ടുപോയത് ഗണപതി ഹോമത്തിന് സൂക്ഷിച്ച ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍ കാട്ടാക്കട: കാട്ടാക്കട ആമച്ചല്‍ തൃക്കാഞ്ഞിരപുരം മഹാദേവക്ഷേത്രത്തില്‍ വീണ്ടും മോഷണം. ഏണിചാരി കയറു കെട്ടി ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ചാണ് ഇത്തവണത്തെ മോഷണം നടന്നത്. അര്‍ച്ചന രസീത് എഴുതി വാങ്ങി വച്ച വകയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും തിങ്കളാഴ്ച ഗണപതി ഹോമത്തിനായി കരുതി വച്ചിരുന്ന ആപ്പിള്‍, മുന്തിരി ഉള്‍പ്പടെ ഫലവര്‍ഗങ്ങളും തേങ്ങകളും നഷ്ടപ്പെട്ടു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവുകളും ശേഖരിച്ചിട്ടുണ്ട് . തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാര്‍ പുറത്ത് ഏണിയും കയറും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം മനസിലായത്. . ക്ഷേത്രപ്പുരയിടത്തില്‍ കടന്ന കള്ളന്‍ ചുറ്റമ്പലത്തിലെ മതില്‍കെട്ടില്‍ ഏണി ചാരി കയര്‍ കെട്ടിയാണ് ഉള്ളിലേക്ക് കടന്നത്. തിടപള്ളിയിലെയും ഓഫീസ് മുറിയിലെയും വാതില്‍ പൊളിച്ച്‌ സാധനങ്ങള്‍ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. മാസങ്ങള്‍ക്കു മുമ്പും ഇവിടെ പ്രധാന വാതില്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. നാലിലധികം തവണ ഇവിടെ മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. കാട്ടാക്കട പൊലീസ് കേസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.