ഷവര്‍മ കഴിച്ച് 16-കാരി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

News Desk
ഷവര്‍മ കഴിച്ച് 16-കാരി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യം കൊച്ചി: കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരനപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ സ്വമേധയാ ഇടപെട്ട് കേസെടുത്തത്. സംഭവത്തില്‍ വിശദമായ നിലപാടറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഷവര്‍മ കഴിച്ച ശേഷമുള്ള മരണം സംഭവിച്ചത്. ഒത്തിരിപ്പേർക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഷവര്‍മ കഴിച്ച്‌ മരിച്ച 16-കാരി ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിയനേയും ഷിഗെല്ല ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഷവര്‍മ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദേവനന്ദ ഷവര്‍മ കഴിച്ചത് ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ്. അവിടുത്തെ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദിനെ ഇന്നലെതന്നെ അറസ്റ്റ് ചെയ്തിരുന്നു.