സ്റ്റേഷനിലെത്തിയ ബലാത്സംഗപ്പരാതിക്കാരിയായ 13കാരിയെ പീഡിപ്പിച്ചു

News Desk
സ്റ്റേഷനിലെത്തിയ ബലാത്സംഗപ്പരാതിക്കാരിയായ 13കാരിയെ പീഡിപ്പിച്ചു; യുപിയില്‍ എസ്‌എച്ച്‌ഒ ഒളിവില്‍ ലഖ്‌നൗ: ബലാത്സംഗ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ 13കാരിയായ ദളിത് പെണ്‍കുട്ടിയെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പീഡിപ്പിച്ചു. യുപിയിലെ ലളിത്പൂരിലാണ് ഈ സംഭവം. നടന്നത് . സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ തിലക്ധാരി സരോജ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി. ഒളിവില്‍ പോയ എസ്‌എച്ച്‌ഒയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിക്കുന്നു. ഏപ്രില്‍ 22 ന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടു പോയി. നാല് ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പിന്നീട് പൊലീസ് സ്റ്റേഷനുമുന്നില്‍ ഉപേക്ഷിച്ച്‌ പ്രതികൾ രക്ഷപ്പെട്ടു. പരാതി നല്‍കാനായി പോലീസ് സ്റ്റേഷനിൽ എത്തിയ പെണ്‍കുട്ടിയെ പിറ്റേ ദിവസം മൊഴി നല്‍കാന്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ച്‌ അമ്മായിയുടെ കൂടെ വിട്ടു. എന്നാല്‍ കുട്ടിയെ കണ്ടുകിട്ടിയ വിവരം മാതാപിതാക്കളെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ല. മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചത്. ഏപ്രില്‍ 30ന് വീണ്ടും സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറിയപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ചന്ദന്‍, രജഭന്‍, ഹരിശങ്കര്‍, മഹേന്ദ്ര ചൗര്യ, എന്നിവര്‍ക്കെതിരെയും, പെണ്‍കുട്ടിയുടെ അമ്മായി, സ്റ്റേഷന്‍ എസ്‌എച്ച്‌ഒ എന്നിവര്‍ക്കെതിരെയും ഐപിസി 363,367,367 ബി, 120 ബി , പോക്‌സോ 3,4 വകുപ്പ്, എസ്‌സി/ എസ്ടി 3(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവിൽ കേസ് ചുമത്തിയിരിക്കുന്നത്. .