വിഷപ്പുകയില്‍ മുങ്ങി കൊച്ചി

WEB DESK


കൊച്ചി: കോർപറേഷന്റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, മരട്, കുമ്പളം ഭാഗത്തും കനത്ത പുക വ്യാപിച്ചു. നഗരത്തിലെ വായുമലിനീകരണം പാരമ്യത്തിലെത്തി. പിഎം 2.5 വായുമലിനീകരണത്തോത് 105 മൈക്രോഗ്രാമായാണ് ഉയര്‍ന്നത്. 40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നാണ് വിദഗ്ധ അഭിപ്രായം.
ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഉള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് കലക്ടർ ഡോ. രേണുരാജ് നിർദേശിച്ചിട്ടുണ്ട്. മാലിന്യ കേന്ദ്രത്തിലെ തീ പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ 75 ഏക്കര്‍ പ്രദേശത്തെ ആറ് മേഖലകളായി തിരിച്ചാണ് തീയണയ്ക്കല്‍ പുരോഗമിക്കുന്നത്. കൊച്ചി പോര്‍ട് ട്രസ്റ്റില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ കൂടി എത്തിക്കും. ആലപ്പുഴയില്‍ നിന്നെത്തിച്ച വലിയ പമ്പുകള്‍ ഉപയോഗിച്ച് കടമ്പ്രയാറില്‍ നിന്നുള്ള വെള്ളവും കൂടുതലായി പമ്പ് ചെയ്ത് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

കാറ്റിന്റെ ദിശ മാറി മാറി വരുന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ കാറ്റ് വീശുന്നത് മാലിന്യകൂമ്പാരത്തില്‍നിന്ന് പുക കൂടുതലായി ഉയരുന്നതിനും കാരണമാകുന്നു. അതേസമയം, തീപിടിത്തത്തിൽ അട്ടിമറി സധ്യത പരിശോധിക്കുമെന്നും കേസ് റജിസ്റ്റർ ചെയ്തെന്നും കൊച്ചി കമ്മിഷണർ അറിയിച്ചു. അന്വേഷണം ആദ്യഘട്ടത്തിലാണെന്നും കമ്മിഷണർ വ്യക്തമാക്കുകയുണ്ടായി.
Tags