നെടുമ്പാശ്ശേരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു

News Desk
നെടുമ്പാശ്ശേരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു, നെടുമ്പാശ്ശേരിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. ഈ മാസം 15നാണ് പെരിന്തല്‍മണ്ണ ആക്കപറമ്പിൽ ജലീലിനെ പരുക്കുകളോടെ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘങ്ങളാണ് ജലീലിനെ ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം വേണമെന്ന് ജലീലിന്റെ ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ മാസം 15നാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ജലീല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്. ഭാര്യയോടും മറ്റ് ബന്ധുക്കളോടും വിമാനത്താവളത്തിലേക്ക് വരേണ്ടെന്നും സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് വരുമെന്നുമായിരുന്നു ജലീല്‍ വീട്ടുകാരെ അറിയിച്ചിരുന്നത്. ഏറെ നേരം കാത്തുനിന്നിട്ടും പെരിന്തല്‍മണ്ണയിലേക്ക് അബ്ദുള്‍ ജലീലെത്താത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീട് നെടുമ്പാശ്ശേരിയിലെത്തി ജലീല്‍ വിളിച്ച അതേ നമ്പറിൽ നിന്ന് തന്നെ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ച്‌ കുടുംബത്തിന് ഫോണ്‍ കോള്‍ എത്തുകയായിരുന്നു. ആരാണ് സംഭവത്തിന് പിന്നിലെന്നതിന്റെ യാതൊരു സൂചനയും ഇതുവരെ പൊലീസിന് കിട്ടിയിട്ടില്ല.