രാത്രിയിലെ ലൈറ്റിടാതെയുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ‌യുവതിക്ക് കാഴ്ച നഷ്ടമായി,

News Desk
രാത്രിയിലെ ലൈറ്റിടാതെയുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ‌യുവതിയുടെ കാഴ്ച നഷ്ടമായി, ഹൈദരാബാദ്: രാത്രിയിലെ ഫോണ്‍ ഉപയോഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായിട്ടുള്ള റിപ്പോര്‍ട്ട്. രാത്രിയില്‍ ലൈറ്റിടാതെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദില്‍ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് ഈ വിവരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. രാത്രിയില്‍ ഇരുട്ടുമുറിയില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ നോക്കുന്നത് പതിവാക്കിയ 30 കാരിയായ യുവതിക്ക് കാഴ്ച പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം കുറിച്ചു. മഞ്ജു എന്ന യുവതിക്കാണ് രോഗമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി എത്തിയതെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്‌വിഎസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടില്‍ കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുന്ന ഈ ഒരു ശീലമാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍ പറയുന്നു. ഒന്നര വര്‍ഷമായി യുവതി പതിവായി ഇരുട്ടില്‍ ഫോണില്‍ നോക്കുന്നു. കുട്ടിയെ പരിപാലിക്കുന്നതിനായി യുവതി ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. രാത്രിയില്‍ 2 മണിക്കൂര്‍ ഉള്‍പ്പെടെ ദിവസേന നിരവധി മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ ബ്രൗസ് ചെയ്യുന്ന ശീലം യുവതിക്കുണ്ടായിരുന്നെന്നും ഡോക്ടര്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ ചികിത്സക്ക് ശേഷം യുവതിക്ക് കാഴ്ച തിരിച്ചുകിട്ടിയെന്നും ഡോക്ടര്‍ കുറിച്ചു. മരുന്നിനൊടൊപ്പം സ്ക്രീന്‍ സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. സ്‌മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്‌വിഎസ്), കമ്പ്യുട്ടർ വിഷന്‍ സിന്‍ഡ്രോം എന്നിവ ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. 2020-ല്‍ 4.5 മണിക്കൂറും 2019-ല്‍ 3.7 മണിക്കൂറും ആയിരുന്ന ഇന്ത്യയിലെ ശരാശരി സ്‌മാര്‍ട്ട്‌ഫോണ്‍ ഉപഭോഗ ദൈര്‍ഘ്യം 2021-ല്‍ പ്രതിദിനം 4.7 മണിക്കൂറായി വര്‍ധിച്ചതായി മൊബൈല്‍ അനലിറ്റിക്‌സ് സ്ഥാപനമായ data.ai റിപ്പോര്‍ട്ട് ചെയ്യുന്നു.