നന്മയുടെ ഉറവ വറ്റാത്ത മാതൃകകളായി ഷംജുവും ഷിബിയും
November 16, 2022
നന്മയുടെ ഉറവ വറ്റാത്ത മാതൃകകളായി ഷംജുവും ഷിബിയും,
നെയ്യാറ്റിൻകര: വെൺപകലിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് ഇന്ന് ( 16/11/22 ) രാവിലെ എട്ടരക്ക് പുറപ്പെട്ട ബസിൽ കരമനക്ക് സമീപത്ത് വച്ച് അവണാകുഴി വൃന്ദ ഭവനിൽ വൃന്ദ ബോധരഹിതയായി കുഴഞ്ഞ് വീഴുകയായിരുന്നു. ആൾക്കാരുടെ നിലവിളി കേട്ടാണ് ഡ്രൈവറും കണ്ടക്ടറും വിവരം അറിഞ്ഞത്. വൃന്ദയുടെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് മനസിലാക്കിയ ജീവനക്കാർക്ക് മുന്നിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വില്ലനായി. എന്നാൽ ഉടനടി ഹെഡ് ലൈറ്റിട്ട ഷംജു ഉച്ചത്തിൽ ഹോൺ മുഴക്കി ഒരു കൈ ഇടക്കിടെ പുറത്തിട്ട് അടിയന്തര സാഹചര്യം ഏവരെയും ബോധ്യപ്പെടുത്തി. റോഡിലെ ട്രാഫിക് പോലീസ് കൂടി വഴിയൊരുക്കിയതോടെ ബസ് നിമിഷങ്ങൾക്കുള്ളിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. യാത്രക്കാരിൽ ആരും വൃന്ദയെ ആശുപത്രിയിൽ എത്തിക്കാനായി തയ്യാറാവാതെ നോക്കി നിന്നു. ഈ കാഴ്ച കണ്ട ഡ്രൈവർ ഷംജു ഓടി വന്ന് ഇരുകൈകളും ചേർത്ത് വൃന്ദയെ കോരി എടുത്ത് ആശുപത്രി ക്കുള്ളിലേക്ക് ഓടി. ഒപ്പം കണ്ടക്ടർ ഷിബിയും. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ പരിചരണത്തിൽ വൃന്ദ സുഖം പ്രാപിച്ചു വരുന്നു.
രാവിലെ ജോലിക്ക് പോയ ഭർത്താവ് രഞ്ജിത്ത് അപകടം സംഭവിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞാണ് വൃന്ദ സഹോദരി വിദ്യക്കൊപ്പം വെൺപകൽ - മെഡിക്കൽ കോളേജ് ബസിൽ യാത്ര പുറപ്പെട്ടത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഡ്രൈവർ വി.കെ.ഷംജു, മാരായമുട്ടം സ്വദേശിയായ കണ്ടക്ടർ ഷിബി എന്നിവരുടെ മാതൃകാപരമായ പ്രവൃത്തിയെ കെ. ആൻസലൻ എം.എൽ.എ , ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ , ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ, എ.ടി. ഒ. സജിത് കുമാർ എന്നിവർ അഭിനന്ദിച്ചു