ആട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധന : പുന:പരിശോധിക്കണമെന്ന് ഐ.എന്‍.ടി.യു.സി

News Desk


 ആട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധന : പുന:പരിശോധിക്കണമെന്ന് ഐ.എന്‍.ടി.യു.സി


തിരുവനന്തപുരം: ഗതാഗത മന്ത്രി പ്രഖ്യാപിച്ച ആട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധന അശാസ്ത്രീയമാണെന്ന് ഐ.എന്‍.ടി.യു.സി. ആട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്നും 30 രൂപയായാണ് ഉയര്‍ത്തിയത്. നിലവിലെ ദൂരം മിനിമം ഒന്നര കിലോമീറ്റര്‍ എന്നത് രണ്ടു കിലോമീറ്ററാക്കി ഉയര്‍ത്തിയതുവഴി നിരക്കു വര്‍ദ്ധനയുടെ പ്രയോജനം ഫലത്തിലില്ലാതായി. എന്നു മാത്രമല്ല നിലവിലുള്ളതില്‍ നിന്നും നഷ്ടം വരുത്താനുമിടയാക്കിയിരിക്കുന്നു. ഒരു കിലോമീറ്ററിന് 1.65 രൂപയുടെ നഷ്ടം പുതിയ നിരക്കു വര്‍ദ്ധനയിലൂടെ തൊഴിലാളികള്‍ നേരിടാന്‍ പോകുകയാണെന്നും ഇതംഗീകരിക്കാന്‍ കഴിയില്ല. അശാസ്ത്രീയമായ നിരക്ക് വര്‍ദ്ധനതൊഴിലാളികള്‍ തള്ളിക്കളയുകയാണെന്നും മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് പി.ടി പോളും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ പ്രതാപനും അഭിപ്രായപ്പെട്ടു. യാത്രാ നിരക്കു വര്‍ദ്ധന മാത്രമല്ല അനുബന്ധ മേഖലകളിലെ എല്ലായിനങ്ങളിലും ക്രമാതീതമായ വര്‍ദ്ധനയാണ് വന്നിരിക്കുന്നത്. ശാസ്ത്രീയമായ നിരക്ക് പരിഷ്‌കരണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഗതാഗത മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.