ആദ്യ സര്‍ക്കാര്‍ ബ്രേക്ക് ഡാന്‍സ് പരിശീലന അക്കാഡമി: മധ്യപ്രദേശ് സംസ്ഥാനത്തു

News Desk
ആദ്യ സര്‍ക്കാര്‍ ബ്രേക്ക് ഡാന്‍സ് പരിശീലന അക്കാഡമി; 2024 ഒളിമ്പിക്സിലേക്കുള്ള മെഡല്‍ നേടാനുള്ള തയാറെടുപ്പുമായി സംസ്ഥാനം ഭോപാല്‍: ബ്രേക്ക് ‌ഡാന്‍സിനായി പരിശീലന അക്കാഡമി തുടങ്ങാനൊരുങ്ങി മദ്ധ്യപ്രദേശ് കായിക യുവജനകാര്യ വകുപ്പ്. 2024ല്‍ പാരീസില്‍ നടക്കുന്ന ഒളിക്സിലേക്ക് പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് സര്‍ക്കാര്‍ ആരംഭിക്കുന്ന ആദ്യത്തെ ബ്രേക്ക് ഡാന്‍സ് അക്കാഡമിയാണ് മധ്യപ്രദേശിലേത്. 2024 സമ്മര്‍ ഒളിക്സിൽ ഇടം നേടുകയെന്നതാണ് ലക്ഷ്യമെന്നും ഇതിനായി പ്രതിഭകളെ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര ബ്രേക്ക് ഡാന്‍സ് കലാകാരന്മാര്‍ ഈ മാസം അവസാനം മദ്ധ്യപ്രദേശിലെത്തുമെന്നും യുവജനക്ഷേമ മന്ത്രി യശോധര രാജെ സിന്ധ്യ പറഞ്ഞു. ടാലന്റ് സെര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി 12നും 20നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് . മുംബയ് ആസ്ഥാനമായുള്ള ഡാന്‍സര്‍ ബി-ബോയ് കരീം ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പ്രതിഭകളെ തിരഞ്ഞെടുക്കുന്നത്. ഒളിമ്പിക്സിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ 16പേര്‍ വീതം മത്സരിക്കും. 2018ല്‍ ബ്യൂണസ് ഐറിസില്‍ നടന്ന സമ്മര്‍ യൂത്ത് ഒലിംപിക് ഗെയിംസിലാണ് ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. യുവാക്കളെ ഒളിമ്പിക്സിലേക്ക് ആകര്‍ഷിക്കുന്നതിനായി 2024 ഒളിമ്പിക്സിൽ ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തുമെന്ന് 2020ല്‍ പ്രഖ്യാപനവും നടത്തി. മദ്ധ്യപ്രദേശില്‍ നിലവില്‍ സ്പോര്‍ട്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പത്ത് പരിശീലന അക്കാഡമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത് . ഇതില്‍ ഷൂട്ടിംഗ്, കുതിരസവാരി, വാട്ടര്‍ സ്പോര്‍ട്സ്, ജൂഡോ, ഹോക്കി, അത്‌ലറ്റിക്സ്, ബാഡ്മിന്റണ്‍, ആയോധന കലകള്‍ എന്നിവ ഉള്‍പ്പെടെ 18കായിക ഇനങ്ങള്‍ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.